ഇസ്ലാമാബാദ്: ഭൂചലനത്തിന് പിന്നാലെ പാകിസ്‌താനിലെ കറാച്ചിയിലെ ജയിലിൽ നിന്ന് ഇരുന്നൂറിലേറെ തടവുകാർ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി മുതൽ കറാച്ചിയിൽ അനുഭവപ്പെട്ട ചെറുഭൂചലനങ്ങൾക്ക് പിന്നാലെ ജയിലിലെ സെല്ലുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് 216 തടവുകാർ ജയിൽ ചാടിയത്. ഇവരിൽ 135 പേർ ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘർഷത്തിനിടെ ഒരു തടവുകാരൻ മരിച്ചതായും ജയിൽ സൂപ്രണ്ട് അറിയിച്ചു.
കറാച്ചിയിലെ മാളിർ ജയിലിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച്‌ച രാത്രി മുതൽ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറുഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച്‌ച രാത്രിയോടെ റിക്ടർ സ്കെയിലിൽ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായി. മാളിർ ജയിൽ സ്ഥിതിചെയ്യുന്ന മേഖലയിൽ ഉൾപ്പെടെ പ്രകമ്പനം അനുഭവപ്പെട്ടു. തുടർന്ന് മുൻകരുതലെന്ന നിലയിൽ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് കൂട്ടജയിൽച്ചാട്ടമുണ്ടായത്.
ഭൂചലനത്തെത്തുടർന്നുള്ള മുൻകരുതലെന്ന നിലയിൽ ജയിലിലെ നാല്, അഞ്ച് സർക്കിളുകളിലെ തടവുകാരെ ബാരക്കുകളിൽനിന്ന് മാറ്റിയശേഷമാണ് പലരും രക്ഷപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളിൽനിന്ന് പുറത്തിറക്കിയിരുന്നത്. തുടർന്ന് തടവുകാർ ഈ അവസരം മുതലാക്കി ജയിലിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കി. തടവുകാരിൽ ചിലർ ജയിലിൻ്റെ മതിൽ തകർത്താണ് പുറത്തേക്ക് ചാടിയതെന്നാണ് വിവരം. ഭൂചനലത്തെത്തുടർന്ന് മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഇതാണ് തടവുകാർ മുതലെടുത്തത്. അതിനിടെ, സെല്ലുകളിൽനിന്ന് പുറത്തിറക്കിയ നൂറുകണക്കിന് തടവുകാർ ജയിലിലെ പ്രധാനഗേറ്റിന് സമീപവും സംഘടിച്ചു. തിക്കും തിരക്കും സംഘർഷാവസ്ഥയും ഉടലെടുത്തതോടെ ജയിൽ അധികൃതർക്കും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല.






