ആന്ധ്രാപ്രദേശ്: ഇന്ന് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജൂനിയർ സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോകുന്ന യുവതി ഒല ആപ്പ് വഴി അമ്മയോടൊപ്പം ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു ഓട്ടോ ഡ്രൈവർ എത്തുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് ഒടിപി ആവശ്യപ്പെടുകയും ചെയ്തു.
യാത്ര തുടങ്ങിയത് ശേഷം, ലക്ഷ്യസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെത്തിയപ്പോൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കണമെങ്കിൽ കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയും അമ്മയും ഇത് നിരസിച്ചതോടെ, ഡ്രൈവർ ഇവരെ വഴിയിൽ ഇറക്കി കടന്നുകളഞ്ഞു. തുടർന്ന് യുവതി മറ്റൊരു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തി.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇടപെട്ടു. ഡ്രൈവർമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിന് ഒല ആപ്പ് ഉത്തരവാദിയല്ലെന്ന വാദം കോടതി തള്ളി. ഉപഭോക്താക്കൾ കമ്പനിയുടെ വിശ്വാസ്യത കണക്കിലെടുത്താണ് സേവനം തിരഞ്ഞെടുക്കുന്നത്, അതിനാൽ സംഭവത്തിൽ നിന്ന് കമ്പനിക്ക് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കടുത്ത മാനസിക സമ്മർദമുണ്ടായതിന് 50,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും പരാതിക്കാരിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.





