ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് സൈനികർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റിയിരിക്കുകയാണ്.
അതേസമയം മൃതദേഹം രണ്ട് ദിവസത്തിനുളളിൽ സൈനുദ്ദീൻ്റെ സ്വദേശമായ ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നതായി ഇന്ത്യൻ കരസേന വ്യക്തമാക്കി.ജൂൺ ഒന്നിന് ചാറ്റെനിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ ഇതുവരെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. കൂടാതെ കുറച്ച് സൈനികർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.






