ബാംഗ്ലൂർ : ജൂൺ 4 ന് ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് കർണാടക ബിജെപി നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി.വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത് . കർണാടക നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാവ് ആർ. അശോകയും ബിജെപി നേതാവ് ചലവാടി നാരായണസാമിയും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
സംസ്ഥാന സർക്കാരിന്റെ അശ്രദ്ധയാണ് ദുരന്തത്തിന് നേരിട്ട് കാരണമായതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രോഷം പ്രകടിപ്പിച്ചു. മരണത്തിന് സിദ്ധരാമയ്യയും ശിവകുമാറും ഉത്തരവാദികളാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിനിടെ സംസാരിച്ച ബിജെപി നേതാവ് അശോക “ഇത് സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണ്,” എന്ന് കുറ്റപ്പെടുത്തി.
ബിജെപി നേതാക്കൾ ഉന്നയിച്ച ആഘോഷങ്ങളുടെ സമയത്തെ കുറിച്ചും ഉന്നയിച്ചിരുന്നു . ആദ്യ മരണം സംഭവിച്ചതിനുശേഷവും വിജയാഘോഷം തുടർന്നിരുന്നുവെന്ന് അശോക പ്രതിഷേധ പ്രകടനത്തിനിടെ പറഞ്ഞു. സിദ്ധരാമയ്യയും ശിവകുമാറും മാത്രമല്ല, ചീഫ് സെക്രട്ടറിയും മറ്റ് പ്രധാന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിലെ മറ്റ് അംഗങ്ങളും രാജിവയ്ക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.



