തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർക്കുലറിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശിച്ചിട്ടുള്ളത്. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 15ന് രാവിലെ ഒൻപത് മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ ദേശീയപതാക ഉയർത്തണം. തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. പതാക ഉയർത്തുമ്പോൾ 2002ലെ ഭാരതത്തിന്റെ പതാക സംഹിത കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പ്ലാസ്റ്റിക് പതാകകളുടെ നിർമാണവും ഉപയോഗവും പൂർണമായി നിരോധിച്ചിട്ടുണ്ടെന്നും സർക്കുലറിൽ ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദേശമുണ്ട്.
ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി പരമാവധി ജീവനക്കാരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.



