തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫിന് പിന്തുണയുമായി വെൽഫെയർ പാർട്ടി എത്തിയതോടെ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ സിപിമ്മിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം നേതാക്കളുടെ മുൻപ്രസ്താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നൽകിയത്.
ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയായെന്നും എന്നാൽ യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വെൽഫെയർ പാർട്ടി വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു. മദനിയെ വർഗീയവാദിയെന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പ് ആന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി . വെൽഫെയർ പാർട്ടിയുമായി യുഡിഎഫിൽ ചർച്ചയും നടത്തിയിട്ടില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു.






