ബെംഗളൂരു: സർജാപൂരിന് സമീപമുള്ള മുഗളൂരിലെ വറ്റിവരണ്ട തടാകക്കരയിൽ നിന്ന് യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാനെത്തിയ നാട്ടുകാരാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൾ ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെ പരിശോധനയിൽ തടാകത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്കൊപ്പം കീറിയ സാരിത്തുണിയും സ്ത്രീകളുടെ ചെരുപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയോട്ടിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻവശത്തെ അഞ്ച് പല്ലുകൾ നഷ്ടമായ നിലയിലായിരുന്നു.
മൂന്ന് മാസത്തിലേറെ പഴക്കമുള്ള അസ്ഥികൂടമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 25 മുതൽ 35 വയസ്സ് വരെ പ്രായമുള്ള യുവതിയുടേതാകാമെന്നും സൂചനയുണ്ട്. തടാകത്തിൽ മുങ്ങിമരിച്ച യുവതിയുടെ അവശിഷ്ടങ്ങൾ വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതോടെ പുറത്തുവന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
തടാകം വറ്റിയ സാഹചര്യത്തിൽ തെരുവുനായ്ക്കൾ അസ്ഥികൾ കരയിലേക്ക് വലിച്ചിഴച്ചിരിക്കാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സാരിയും ചെരുപ്പും അടിസ്ഥാനമാക്കിയാണ് അവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് പോലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






