ലണ്ടൻ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന വൻ പരിഷ്കാരങ്ങൾക്ക് ഐസിസി ഒരുങ്ങുന്നതായി റിപ്പോർട്ട്. ടി20 ക്രിക്കറ്റിന്റെ വേഗത്തിലുള്ള വളർച്ചയെ തുടർന്ന് ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നീക്കം.
‘ദി ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം, 50 ഓവർ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുക, കൂടാതെ ഐപിഎൽ ഉൾപ്പെടെയുള്ള പ്രധാന ലീഗുകളിലെ ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി ആഗോള ടി20 ടൂർണമെന്റ് ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഐസിസി പരിഗണിക്കുന്നത്.
എഡിൻബർഗിൽ നടക്കുന്ന ഐസിസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 12 പൂർണ്ണ അംഗരാജ്യങ്ങളും ഈ നിർദേശങ്ങൾ ചർച്ച ചെയ്യും. ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഐസിസി നിയോഗിച്ച മക്കിൻസി കൺസൾട്ടിങ് തയ്യാറാക്കിയ ‘സ്ട്രാറ്റജിക് റിവ്യൂ’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ നടക്കുന്നത്.
ഏകദിന ക്രിക്കറ്റിൽ ഓവറുകളുടെ എണ്ണം കുറയ്ക്കുന്നതും പരിഗണനയിലാണ്. 60 ഓവർ ഫോർമാറ്റ് 50 ഓവറായി ചുരുക്കിയതിനു പിന്നാലെ വീണ്ടും കുറയ്ക്കുന്ന സാധ്യതയുമുണ്ട്. കൂടാതെ, 50 ഓവർ ലോകകപ്പിന് മുൻപുള്ള 18 മാസങ്ങളിൽ മാത്രം ഏകദിന മത്സരങ്ങൾ നടത്തുന്നതും മറ്റുസമയങ്ങളിൽ ടി20യും ടെസ്റ്റും മാത്രം നടത്തുന്നതും ഉൾപ്പെടെ നിർദേശങ്ങളുണ്ട്.
മുൻപ് നടന്ന ‘ചാമ്പ്യൻസ് ലീഗ് ടി20’ മാതൃകയിൽ വിവിധ രാജ്യങ്ങളിലെ മുൻനിര ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി ആഗോള ടി20 ടൂർണമെന്റ് ആരംഭിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. കൂടാതെ ഏഷ്യാ കപ്പ് മാതൃകയിൽ മേഖലാ ടൂർണമെന്റുകൾ വർധിപ്പിക്കാനും ക്രിക്കറ്റ് കലണ്ടർ കൂടുതൽ ക്രമീകരിക്കാനുമാണ് നീക്കം.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും ഐസിസി ആലോചിക്കുന്നു. 2027–29 സൈക്കിളിൽ ടീമുകളുടെ എണ്ണം 12 ആയി ഉയർത്തി അയർലൻഡ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്താനാണ് സാധ്യത.
ഈ മാറ്റങ്ങളിൽ ഭൂരിഭാഗവും 2031 ശേഷമുള്ള ക്രിക്കറ്റ് കലണ്ടറിലാണ് നടപ്പിലാകുക എന്നാണ് റിപ്പോർട്ട്.




