തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകളും സംഭരംഭകയുമായ ദിയ കൃഷ്ണയ്ക്കുമെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ്. ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതായാണ് പോലീസ് നിഗമനം . കേസിനെ തുടർന്ന് ദിയയുടെ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു .
കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചിരുന്നു . സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയ തുകകള്‍ എടിഎം വഴി പിന്‍വലിച്ച് ദിയക്ക് നല്‍കിയതായാണ് യുവതികള്‍ പറയുന്നത്. എന്നാൽ ഇതിന്റെ രേഖകൾ ലഭിച്ചിട്ടില്ല.
അതേസമയം ഈ മൂന്ന് യുവതികളെയും ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ദിയയുടെ അമ്മ സിന്ധു കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. ഈ വിഡിയോയിൽ യുവതികൾ കുറ്റസമ്മതം നടത്തുന്നതായും കാണാം. അതേസമയം യുവതികള്‍ ദിയയോടും കുടുംബത്തോടും കുറ്റം സമ്മതിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.
മൂന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ദിയയുടെ ഫ്‌ളാറ്റില്‍ നിന്ന് യുവതികള്‍ രണ്ട് കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളുടെ പരാതിയില്‍ കഴമ്പില്ലെന്നും കൗണ്ടര്‍ കേസായി പരിഗണിച്ചാല്‍ മതിയെന്നുമുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.






