കോഴിക്കോട്: പന്തീരാങ്കാവിൽ ഇസാഫ് ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൻ ആസൂത്രണമാണ് തട്ടിപ്പിന് പിന്നിലെന്ന് പന്തീരാങ്കാവ് പോലീസ് വെളിപ്പെടുത്തി. രാമനാട്ടുകര സ്വദേശിയായ ഷിബിൻ ലാൽ അക്ഷയ ഫൈനാൻസിയേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിൽ 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പണയം വെച്ചിട്ടുണ്ടെന്നും എന്നാൽ ഇസാഫിൽ പണയം വെക്കാനാണ് തനിക്ക് താത്പര്യമെന്നും ഇയാൾ ബാങ്കിലെത്തി പറഞ്ഞു. പണം അവിടെ അടച്ചതിനു ശേഷം ഇസാഫിലേക്ക് ടേക്ക് ഓവർ ചെയ്യണമെന്നാണ് ഷിബിൻ ലാൽ ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇസാഫ് ബാങ്കിലെ ജീവനക്കാർ ഇയാൾക്കൊരു അക്കൗണ്ട് എടുത്തു നൽകുന്നു. സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലൊരു ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പമെത്തുന്നു. ഷിബിനൊപ്പം ഇസാഫിലെ അരവിന്ദ് എന്ന ജീവനക്കാരനും മറ്റ് രണ്ട് പേരും 40 ലക്ഷം രൂപയുമായി അക്ഷയ ഫൈനാൻസിയേഴ്സിലെത്തുന്നു. പണവുമായി അരവിന്ദും ഷിബിൻലാലും സ്ഥാപനത്തിന് തൊട്ടുമുന്നിലെത്തിയപ്പോഴാണ് അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് തട്ടിപ്പറിച്ച് ഷിബിൻ ലാൽ തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്നത്.
ഇസാഫ് ജീവനക്കാരനായ അരവിന്ദിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇതേ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. എന്നാൽ അവർ അന്വേഷണം നടത്തിയപ്പോൾ 40 ലക്ഷം രൂപയുടെ സ്വർണം പണയം വെക്കാനുള്ള ആസ്തി ഇയാൾക്കില്ലെന്ന് അറിഞ്ഞ് അവർ പിൻമാറുകയായിരുന്നു. തുടർന്നാണ് ഇസാഫിലെത്തുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷിബിൻ ലാൽ സ്വർണം പണയം വെച്ചിട്ടില്ലെന്ന് വ്യക്തമായി. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.






