കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം എസ സി എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എം എസ് സി യുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് കോടതി നിർദേശിച്ചത്. വിഴിഞ്ഞ തുറമുഖ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മുങ്ങിയ കപ്പലായ എല്‍സയില്‍ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആറു കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കാഷ്യൂ പ്രമോഷന് കൗണ്‍സില്‍ പറയുന്നത്. ഈ നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പണം കെട്ടിവെയ്ക്കാണ് എംഎസ്സി കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ബോണ്ട് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.






