ഇന്ത്യയും കുവൈത്തും പുതുതായി ഒപ്പുവെച്ച വ്യോമയാന സേവന കരാർ പ്രകാരം പ്രതിവാരം 6,000 അധിക സീറ്റുകൾക്ക് കൂടി അനുമതി ലഭിച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ പ്രതിവാരം ഏകദേശം 5,000 അധിക സീറ്റുകളാണ് കുവൈത്ത് സിറ്റിയിലേക്ക് ലക്ഷ്യമിടുന്നത്.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റുകൾ വീതം ആവശ്യപ്പെടുമെന്ന് കരുതുന്നു. എയർ ഇന്ത്യ 1,500 അധിക സീറ്റുകൾക്കാണ് ശ്രമിക്കുന്നത്. യാത്രക്കാരുടെ ഉയർന്ന ആവശ്യം കണക്കിലെടുത്ത് ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് പുതിയ വിമാന സർവീസുകൾ ആരംഭിച്ചേക്കാം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികളോട് തങ്ങളുടെ ശേഷി വിപുലീകരണത്തിനായുള്ള നിർദ്ദേശങ്ങൾ ജൂലൈ 21-നകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 16ന് ഒപ്പുവെച്ച ഇന്ത്യയും കുവൈത്തും തമ്മിലുള്ള പുതിയ കരാർ പ്രകാരം പ്രതിവാര സീറ്റ് ക്വാട്ട 12,000-ൽ നിന്ന് 18,000 ആയി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ 18 വർഷത്തിനിടെ ആദ്യമായാണ് ഈ സീറ്റ് ക്വാട്ട വർധിപ്പിക്കുന്നത്.






