ന്യൂഡൽഹി: ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ക്കിടെ അമിതമായി മദ്യപിച്ച യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ശുചിമുറിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൂടാതെ, ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 24കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ആൺസുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിലേക്ക് പാർട്ടിയിൽ പങ്കെടുക്കാനായി പോയത്. പാർട്ടിക്കിടെയാണ് മറ്റ് മൂന്നു പേരെയും യുവതി കണ്ടുമുട്ടിയത്. ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് മർദിച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ ചേർന്ന് യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ടിട്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ വിവരം അറിയിച്ചു.






