ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. സമ്മേളനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമർശനങ്ങൾ.






