ചെന്നൈ: കരൂർ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ഗുരുതരമായ മുൻകരുതൽ വീഴ്ചകൾ ഉണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി. അനുമതി 10,000 പേർക്കായിരുന്നുവെങ്കിലും, വേലുചാമിപുരത്തും പരിസര പ്രദേശങ്ങളിലും 60,000ത്തിലധികം ആളുകൾ തടിച്ചു കൂടിയിരുന്നു. ഇതിനെ നേരിടാൻ ആവശ്യമായ ബദൽ പദ്ധതികളും അടിയന്തര സംവിധാനങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആളുകളെ നിയന്ത്രിക്കുന്നതിൽ ടിവികെ ക്രമീകരണങ്ങളും പൊലീസിന്റെ നടപടികളും പര്യാപ്തമല്ലാതിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരക്ക് കൂടിയപ്പോൾ ഏകോപനം പാളുകയും മുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതെയാവുകയും ചെയ്തിരുന്നു.
ദുരന്തത്തിൽ മരണസംഖ്യ 40 ആയി. കരൂർ സ്വദേശിയായ കവിൻ ചികിത്സക്ക് ശേഷം ഡിസ്ചാർജ് നേടിയെങ്കിലും പിന്നീട് മരണമടഞ്ഞു. 111 പേർ ഇപ്പോഴും ചികിത്സയിലാണ്. ഭൂരിഭാഗം മരിച്ചവരും കരൂർ സ്വദേശികളാണ്.
സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെയുടെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്ക്കെതിരെ കോടതിയിൽ പരാമർശങ്ങൾ ഉണ്ടാകുമോ, അതിനോട് സർക്കാരിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നത് രാഷ്ട്രീയമായി നിർണായകമായി കണക്കാക്കപ്പെടുന്നു.




