ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ നേരിൽ കണ്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിലേക്ക് വരുത്തിയായിരുന്നു വിജയ് നേരിട്ട് കണ്ടത്. കരൂരിൽ വീടുകളിലെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാത്ത കാര്യത്തിലും വിജയ് വിശദീകരണം നൽകി.
ദുരന്തം നടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് കുടുംബങ്ങളെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. ദുരന്തബാധിതരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്‌ചയിൽ അറിയിച്ചു. നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറരവരെ വിജയ് അവർക്കൊപ്പം ചെലവഴിച്ചു.
അതേസമയം, ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത് അതൃപ്തി ഉയരുകയാണ്. ദുരന്തബാധിതരെ നേരിൽ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർത്ഥ നേതാവിന് ചേർന്ന പ്രവർത്തിയല്ലെന്നാണ് ആക്ഷേപം.




