തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കണ്ടെത്തി. വാർത്തകൾക്ക് പിന്നാലെ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആ അന്വേഷണത്തിലാണ് കാണാതായ തൊണ്ടി മുതൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതൽ കാണാതായതോടെ ലഹരി കേസിൻ്റെ വിചാരണ നിലച്ചിരുന്നു. എൻഡിപിഎസ് കോടതിയിൽ നൽകേണ്ടിയിരുന്ന തൊണ്ടി ഫോറൻസിക് ലാബിൽ നിന്നും കൊടുത്തത് മറ്റൊരു കോടതിയിലാണ്. ബോധപൂർവ്വമായ അട്ടിമറിയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. മുടങ്ങിയ വിചാരണ ആരംഭിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നടപടി തുടങ്ങി.
കോടതിയിൽ നിന്നും ഫൊറൻസിക് പരിശോധനക്ക് അയച്ച ശേഷമാണ് തൊണ്ടിമുതൽ കാണായത്. കോടതിയിൽ നിന്നാണോ പരിശോധനക്കായി കൊണ്ടുപോയ പൊലീസുകാരനിൽ നിന്നാണോ കാണാതായത് എന്നറിയണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസി.കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കോടതി അനുമതിയോടെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. വഞ്ചിയൂർ എൻഡിപിഎസ് കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണായത്. ആരെയും പ്രതിയാക്കാതെയാണ് കേസെടുത്തത്.



