തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 9-ൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോൾ, സിപിഐഎം പ്രവർത്തകന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ രാഷ്ട്രീയ കണക്കുകൾ മുഴുവൻ തന്നെ കുഴഞ്ഞുകിടക്കുകയാണ്.
പാർട്ടിക്കുള്ളിൽ നേരിയ അസ്വസ്ഥത സൃഷ്ടിച്ച ഈ തീരുമാനത്തെ പ്രദേശത്ത് ‘വിമത സ്‌ഫോടനം’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വർഷങ്ങളോളം സിപിഐഎം തട്ടകത്തിൽ പ്രവർത്തിച്ച ഭർത്താവാണ് ഭാര്യയെ മത്സരത്തിനിറക്കുന്നത്. ജനങ്ങളോടൊപ്പം സജീവമായി പ്രവർത്തിച്ചിട്ടും ഒരിക്കലും സ്ഥാനാർത്ഥിയായി ഉയർന്നു വരാൻ കഴിഞ്ഞില്ലയെന്ന ആത്മവേദന അടങ്ങിയ കുറിപ്പാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “എനിക്ക് ലഭിക്കാതെ പോയ അംഗീകാരം, എന്റെ ജീവിതപാതിക്ക് ലഭിക്കട്ടെ.” — ഈ വാചകം പ്രദേശത്ത് തന്നെയുള്ള പാർട്ടിക്കുള്ളിൽ ചർച്ചകൾക്കും ചൂടിനും തീപിടിപ്പിച്ചു.
വാർഡ് 9 സിപിഐഎം അധിഷ്ഠിത പ്രദേശമായതിനാൽ വിമത സ്ഥാനാർത്ഥിയുടെ വരവ് വോട്ടുറവുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് കടുത്ത തലവേദനയാകാനാണ് സാധ്യത.






