ആറ്റിങ്ങൽ: എൽഡിഎഫും എൽഡിഎയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിലേക്ക് കടന്നതോടെ ആറ്റിങ്ങൽ നഗരസഭയിൽ മത്സരം തീപാറുമെന്ന് ഉറപ്പായി. യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇന്നോ നാളയൊ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. എൻഡിഎയിൽ എല്ലാ വാർഡുകളിലും ബിജെപി ഒറ്റക്കാണ് മത്സരിക്കുന്നത്.
25 വാർഡുകളിലെ സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ഏഴ് വാർഡുകളിലെ പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. എൽഡിഎഫ് രണ്ട് വാർഡുകൾ ഒഴികെ മറ്റ് മുപ്പത് വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വാർഡുകളിലെ സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന.
ചുമരെഴുത്തുകളും ബോർഡുകൾ സ്ഥാപിക്കലും മുന്നണികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിനിറക്കേണ്ട പാരഡി ഗാനങ്ങളും റീൽസുകളും അണിയറയിൽ സജ്ജമാകുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ സൈബർ പോരാളികളും സജീവമായിട്ടുണ്ട്. ഇക്കുറി ആറ്റിങ്ങലിൽ ശക്തമായ ത്രികോണ മത്സരമാണ് ഭൂരിഭാഗം വാർഡുകളിലും നടക്കുക എന്ന് ഉറപ്പായിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത് മുതൽ മത്സര രംഗത്ത് വരെ പരിചയ സമ്പന്നരായവരെയും , പ്രമുഖരേയും മാത്രമാണ് മുന്നണികളെല്ലാം പരിഗണിച്ചിരിക്കുന്നത്.തികച്ചും രാഷ്ട്രീയ മത്സരമാണെന്ന് ഉറപ്പിക്കാണെങ്കിലും പല വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് മുന്നണികളെ വലക്കുന്നുണ്ട്. എൻഡിഎ ജില്ലാ നേതാക്കളേയും , മുൻ കൗൺസിലർമാരേയും ആണ് തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റു നില മെച്ചപ്പെടുത്തി ഭരണം പിടിച്ചെടുക്കുമെന്നാണ് നേതൃത്വം പറയുന്നത്.
എന്നാൽ ഇക്കുറിയും തുടർ ഭരണം ഉറപ്പാണെന്നാണ് എൽഡിഎഫ് നേതൃത്വം ആവർത്തിക്കുന്നത്. മുൻ ചെയർമാനേയും മുൻ കൗൺസിലർമാരേയും തിരഞ്ഞെടുപ്പ് രംഗത്തിറക്കിയിട്ടുണ്ട്.യുഡിഎഫിൽ പുതുമുഖങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. എന്നാൽ മുൻ കൗൺസിലർമാരേയും പരിഗണിച്ചിട്ടുണ്ട്.






