കണ്ണൂർ: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച യാത്ര തിരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിലെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ നിലവിൽ കണ്ണൂരിൽ നിന്ന് അർജുൻ വീണ്ടും മുങ്ങിയതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഒളിവിൽ കഴിയുന്നതിനിടയിലും സാമൂഹിക മാധ്യമങ്ങളിലൂടെ അർജുൻ ആയങ്കിയുടെ പ്രകോപനപരമായ പോസ്റ്റുകൾ തുടരുന്നുണ്ട്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്.
വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഇയാളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന തുടരുകയാണ്.


