കാസർഗോഡ്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപനം. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ ആറു ബ്ലോക്കുകളിലായി എട്ട് – ദിന പ്രോട്ടോകോൾ കണക്കെടുപ്പ് നടത്തി.
ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. രണ്ട് മീറ്റർ വീതിയിലും ഇരുപത് മീറ്റർ ദീർഘ ചതുരത്തിലുള്ള പ്ലോട്ടിൽ നിന്നും ഇരജീവികളുടെ കാഷ്ഠത്തിന്റെയും മറ്റും കണക്കെടുപ്പും നടത്തുന്നുണ്ട്.
കൂടാതെ നേരിൽ കാണുന്ന കഴുകന്റെയും പ്രധാനപ്പെട്ട മറ്റു പക്ഷികളേയും സർവ്വേയുടെ ഭാഗമാക്കും. എം – സ്ട്രൈപ്പ് മൊബൈൽ ആപ്പിന്റെ ഇക്കോളജിക്കൽ മോഡ്യൂളിലെ വിവിധ ഫോമുകൾ ഉപയോഗിച്ചാണ് എട്ട് ദിന പ്രോട്ടോകോൾ വിവരങ്ങൾ രേഖപ്പെടുത്തി വരുന്നതെന്നും കാസർകോട് ജില്ലയിൽ മുളിയാർ, കാറഡുക്ക, പരപ്പ, അഡൂർ, മണ്ടക്കേൽ,പനത്തടി എന്നി ഭാഗങ്ങളിലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തിവരുന്നതെന്നും കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു പറഞ്ഞു.
ജില്ലയിലെ സർവ്വേ പ്രവർത്തനങ്ങൾക്ക് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും ജില്ലാ കോർഡിനേറ്ററുമായ സി വി വിനോദ് കുമാർ, കാഞ്ഞങ്ങാട്റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എ ബാബു ,ബി സേസപ്പ, ബി എസ് വിനോദ് കുമാർ ,എം പി രാജു എം ചന്ദ്രൻ വിവിധ ബ്ലോക്കുകളുടെ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു ജി അർജുൻ , കെ.ജി അനൂപ് ,എസ് അഭിലാഷ് , ബി വിനീത് ,ആർ അരുൺ , വി വിനീത് , കെ.പി അഭിലാഷ് ,കെ വിശാഖ് എം എൻ സുജിത്ത് , വിഗ്നേഷ് വിജയൻ ഡോണ കെ. അഗസ്റ്റിൻ , എൻ ജി ഒ ജയറാം കുട്ടിയാനം , കാസർകോട് ഗവ: കോളേജ് ജന്തുശാസ്ത്ര വിഭാഗം വിദ്യാർത്ഥികളായ വി സ്വാതി, ഫാത്തിമ മുർഷാന , കെ. ഗീതു വിവിധ ബീറ്റുകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റുമാർ, വനം താൽക്കാലിക ജീവനക്കാർ. വനസംരക്ഷണ സമിതി അംഗങ്ങൾ , എൻ ജി ഒ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.






