കോട്ടയം : നഗരസഭാ ഭരണസാരഥ്യത്തിനായി സ്വതന്ത്ര കൂട്ടായ്മ മുന്നോട്ടുവെച്ച വൻ ഡിമാന്റുകൾ ഇരുമുന്നണികളും തള്ളിയതോടെ പാലാ നഗരസഭയിൽ രാഷ്ട്രീയ ചിത്രം മാറുന്നു. ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയില്ലാതെ തന്നെ കൗൺസിൽ രൂപീകരണവുമായി മുന്നോട്ടുപോവാനാണ് എൽഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങളുടെ നീക്കം. ഇതോടെ പാലാ നഗരസഭയിൽ എൽഡിഎഫ് കൗൺസിൽ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത തെളിഞ്ഞു.
സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന കർക്കശ നിലപാടിലാണ് മുന്നണി നേതാക്കൾ. ബിനു പുളിക്കകണ്ടത്തിന്റെ മകൾക്ക് ചെയർപേഴ്സൺ സ്ഥാനവും, സഹോദരന്മാരിൽ ഒരാൾക്ക് വൈസ് ചെയർമാൻ സ്ഥാനവും നൽകണമെന്നാണ് സ്വതന്ത്രരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒരു സീറ്റിൽ സ്ഥാനാർത്ഥിത്വവും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളെ നോക്കുകുത്തിയാക്കി അഞ്ചുവർഷം മുഴുവൻ സ്വതന്ത്രർക്ക് അധികാരം അടിയറ വെക്കാൻ ഇരുമുന്നണികളും തയ്യാറല്ല.
സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ യുഡിഎഫിന് ഭരണം പിടിക്കാനാകൂ എന്ന അവസ്ഥയുണ്ടെങ്കിലും, ‘അന്തസ്സുള്ള’ ഒരു പ്രതിപക്ഷമായി ഇരിക്കാനാണ് യുഡിഎഫ് നേതാക്കളിൽ പലരും താല്പര്യം പ്രകടിപ്പിക്കുന്നത്. സ്വതന്ത്രരുടെ അടിമകളായി ഭരണം നടത്തുന്നതിനേക്കാൾ നല്ലത് ക്രിയാത്മക പ്രതിപക്ഷമായി തുടരുന്നതാണെന്ന് ഇവർ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ ടോണി തൈപ്പറമ്പിലിനെപ്പോലുള്ള യുവനേതാക്കളുടെ സാന്നിധ്യം പ്രതിപക്ഷ നിരയ്ക്ക് കരുത്താകുമെന്നും വിലയിരുത്തപ്പെടുന്നു. വൻ വിലപേശലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന സിപിഎം, കോൺഗ്രസ്, കേരള കോൺഗ്രസ് (എം) പാർട്ടികളുടെ നിലപാട് പാലാ നഗരസഭയിൽ പുതിയൊരു ജനാധിപത്യ മാതൃകയ്ക്ക് വഴിതുറന്നേക്കും.






