കോട്ടയം: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. ജബൽപൂരിൽ ആരാധനയ്ക്കിടെ കാഴ്ചയില്ലാത്ത സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഈ സംഭവത്തിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അതേ സ്ത്രീയെ പോലീസുകാരുടെ സാന്നിധ്യത്തിൽ വീണ്ടും സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ചത് ക്രമസമാധാന നിലയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആരാധനകളും പ്രാർത്ഥനാ കൂട്ടായ്മകളും വ്യാപകമായി തടസ്സപ്പെടുത്തുകയും വിശ്വാസികളെ കായികമായി നേരിടുകയും ചെയ്യുന്നു. ഛത്തീസ്ഗഡിൽ ശവസംസ്കാര ചടങ്ങുകൾ പോലും തടയുന്ന സാഹചര്യമാണുള്ളത്. ഇത്തരം അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടനവധി ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് എം.പി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ ജനാധിപത്യ സങ്കൽപ്പങ്ങളെയും മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






