മലയാള സിനിമയിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന നടി ഭാവന, മലയാള ചിത്രങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തൻ്റേതായിരുന്നുവെന്ന് തുറന്നു പറഞ്ഞു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ആ കാലത്ത് ലഭിച്ചിരുന്നുവെങ്കിലും അവയോട് എല്ലാം ‘നോ’ പറഞ്ഞിരുന്നുവെന്നും ഭാവന വെളിപ്പെടുത്തി.ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഭാവന ഈ കാര്യങ്ങൾ വിശദീകരിച്ചത്. “മലയാള സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന് അന്ന് തോന്നി. അത് ഒരുപക്ഷേ പെട്ടെന്ന് എടുത്ത തീരുമാനമായിരിക്കാം. എങ്കിലും അത് എൻ്റെ തന്നെ തീരുമാനമായിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളോടാണ് ഞാൻ നോ പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നത് ഇപ്പോൾ വ്യക്തമായി ഓർമ്മയില്ല. ആ സമയത്ത് മലയാള സിനിമകൾ ചെയ്യാനുള്ള യാതൊരു പ്ലാനും എനിക്ക് ഉണ്ടായിരുന്നില്ല,” എന്ന് ഭാവന പറഞ്ഞു.
അതേസമയം, കന്നഡ സിനിമയിൽ താൻ ഏറെ തൃപ്തിയിലായിരുന്നുവെന്നും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു ‘കംഫർട്ട് സോണിലായിരുന്നു’ താനെന്നും നടി വ്യക്തമാക്കി. “നാല്, അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും മലയാളത്തിലേക്ക് തിരികെ വന്നത്,” എന്നും അവർ കൂട്ടിച്ചേർത്തു.
‘ന്റിക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവുണ്ടായത്. “ആദ്യമായി അവർ വിളിച്ചപ്പോൾ ഞാൻ നോ പറഞ്ഞു. സ്ക്രിപ്റ്റ് കേൾക്കാൻ പോലും തയ്യാറായില്ല. സ്ക്രിപ്റ്റ് ഇഷ്ടപ്പെടാതെ പോയാൽ വിഷമമാകും എന്ന ചിന്തയായിരുന്നു കാരണം. പിന്നീട് പലരിലൂടെയും സ്ക്രിപ്റ്റ് എന്നിലേക്ക് എത്തിച്ചു. സുഹൃത്തുക്കൾ എല്ലാം ആ സിനിമ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ‘എന്തിനാണ് മലയാളത്തിൽ നിന്ന് മാറിനിൽക്കുന്നത്? അതിൽ നിന്ന് എന്താണ് കിട്ടിയത്?’ എന്ന് അവർ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിക്കുകയും, അവസാനം സിനിമ ചെയ്യുകയും ചെയ്തത്,” എന്ന് ഭാവന വ്യക്തമാക്കി.മലയാള സിനിമയിൽ നിന്ന് മാറിനിൽക്കലും തിരിച്ചുവരവും സംബന്ധിച്ച ഭാവനയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ശ്രദ്ധ നേടുകയാണ്.






