രാജ്യത്ത് വീണ്ടും കേന്ദ്ര സർക്കാരിന്റെ വന്ദേ മാതാരത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ചയാകുകയാണ്. ഇന്ത്യയിൽ ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും മുൻപ് വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്ന് മാർഗരേഖ ഇറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.
വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ വരവ്, അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർ/ലെഫ്റ്റനന്റ് ഗവർണർ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളിൽ എത്തിച്ചേരുകയും അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോൾ, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.
പൊതുചടങ്ങുകളിൽ വന്ദേ മാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂളുകളിൽ പ്രവർത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാൻ. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മാതൃരാജ്യത്തോടുള്ള അഭിവാദനമെന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവിൽ വിശദീകരിക്കുകയുണ്ടായി. 2025 ഡിസംബറിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണപക്ഷത്തെ നയിച്ചത്. ദേശീയ ഗാനത്തിലെ വരികൾ കോൺഗ്രസ് വെട്ടിമാറ്റിയെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായി.
ദേശീയ ഗാനത്തിന് തുല്യമായ പരിഗണനയും ആദരവും നൽകണമെന്ന ആവിശ്യം ഏറെ നാളുകൾക്ക് മുൻപ് തന്നെ ഉയർന്നതാണ്. 2026 ൽ വന്ദേ മാതാരത്തിന്റെ 150 ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അപ്രതീക്ഷിത നിർദ്ദേശം. ജനുവരി 28 നാണ് ഇത് സംബന്ധിച്ച മാർഗനിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷം പാർലമെന്റിൽ വന്ദേമാതരത്തെ ചൊല്ലി ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിൽ ശക്തമായ തർക്കം നടന്നിരുന്നു. 1870-കളിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് 1950-ൽ ദേശീയ ഗീതമായി അംഗീകരിച്ചിരുന്നത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസ് വന്ദേമാതരത്തിലെ ചരണങ്ങൾ വെട്ടിമാറ്റിയത് ഗാനത്തെ വിഭജിക്കുന്നതിന് തുല്യമാണെന്നും, ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ആവേശത്തെ തകർക്കുകയും രാജ്യവിഭജനത്തിന് കാരണമാവുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “ആദ്യം വന്ദേമാതരം വിഭജിക്കപ്പെട്ടു, പിന്നീട് രാജ്യം വിഭജിക്കപ്പെട്ടു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
എന്നാൽ ഇത്തരത്തിൽ വന്ദേ മാതാരത്തിന്റെ ആലാപനം നിർബന്ധമാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത് എന്താണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ദേശീയ ഗാനത്തെ പോലും പിൻതള്ളി വന്ദേ മാതരം നിർബന്ധമാക്കിയത് രാജ്യത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയാക്കും. ഏതായാലും പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. ഈ പശ്ചാത്തലത്തിൽ പുതിയ നിർദേശം വിവാദത്തിന് വഴിവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.




