ന്യൂഡൽഹി: ‘ദ കേരള സ്റ്റോറി 2’ ചിത്രത്തെ ചൊല്ലി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷായും ആദ്യഭാഗത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നും തമ്മിൽ തർക്കം. ചിത്രത്തിന്റെ നിർമ്മാണം മതിയായ ഗവേഷണമില്ലാതെയാണെന്ന് സുദീപ്തോ സെൻ വിമർശിച്ചതിനെ തുടർന്നാണ് നിർമാതാവ് വിപുൽ ഷാ മറുപടിയുമായി രംഗത്തെത്തിയത്.
വാട്ട്സാപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ താത്പര്യമില്ലെന്നും സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണെന്നും സുദീപ്തോ സെൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രസ്താവനകൾക്ക് ശക്തമായ തിരിച്ചടിയാണ് വിപുൽ ഷാ നൽകിയിരിക്കുന്നത്.
സുദീപ്തോ സെൻ എഴുതിയ തിരക്കഥ നിലവാരം കുറഞ്ഞതായതിനാലാണ് അദ്ദേഹത്തെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് വിപുൽ ഷാ വ്യക്തമാക്കി. ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെൻ തയ്യാറാക്കിയ തിരക്കഥ വളരെ മോശമായിരുന്നുവെന്നും അതിനാൽ ആ സിനിമ നിർമിക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും ഷാ പറഞ്ഞു. തുടർന്ന് സംവിധായകനായി കാമാഖ്യ നാരായൺ സിങ്ങിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിനായി തങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സുദീപ്തോ സെന് അറിവില്ലെന്നും മുഴുവൻ ഗവേഷണ പ്രക്രിയയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നും വിപുൽ ഷാ ആരോപിച്ചു. സിനിമ പുറത്തിറങ്ങിയ ശേഷവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സെൻ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘കേരള സ്റ്റോറി 2’യെക്കുറിച്ച് പറഞ്ഞ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സുദീപ്തോ സെൻ പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിപുൽ ഷാ രംഗത്തെത്തിയത്.




