ഓസ്‌ലോ: നോർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഏകദേശം ഒരുമണിയോടെയാണ് പടിഞ്ഞാറൻ ഓസ്‌ലോയിലുള്ള എംബസി ഓഫീസ് പരിസരത്ത് സ്‌ഫോടനശബ്ദം കേട്ടത്. സംഭവത്തിൽ കെട്ടിടത്തിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഓസ്‌ലോ പൊലീസ് അറിയിച്ചു. പ്രവേശന കവാടത്തിന് കേടുപാടുകൾ ഉണ്ടായതായും സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ ആരാണെന്നതും സ്‌ഫോടനം എങ്ങനെ സംഭവിച്ചതെന്നതും ഇതുവരെ വ്യക്തമല്ല. ഒന്നിലധികം ആളുകൾക്ക് ഇതുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പൊലീസ് പ്രദേശത്ത് വ്യാപക പരിശോധന തുടരുകയാണ്.
അതേസമയം, സംഭവത്തെ കുറിച്ച് അമേരിക്കൻ എംബസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നോർവെയിലുണ്ടായ ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.






