പാലക്കാട്: വാർധക്യസഹജമായ അസുഖങ്ങളും മാനസിക വിഷമവും കാരണം ദമ്പതികൾ ഒരേ കയറിൽ ജീവനൊടുക്കി. പേരക്കുട്ടികൾ ആടിക്കളിച്ചിരുന്ന ഊഞ്ഞാലിന്റെ കയറിൽ തൂങ്ങി അയ്യപ്പനും ഭാര്യ കല്യാണിക്കുട്ടിയും ആത്മഹത്യ ചെയ്തു. മണ്ണാർക്കാട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ഒരേ കയറിന്റെ രണ്ടറ്റങ്ങളിലായി തൂങ്ങി മരിച്ചതാണെന്ന് കണ്ടെത്തി.
മഞ്ചേരിയിലും നാട്ടുകല്ലിലും നാലുചക്ര വാഹന വർക്‌ഷോപ്പുകളിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന അയ്യപ്പൻ വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. പിന്നീട് മൂന്ന് ആൺമക്കളും അതേ തൊഴിൽ മേഖല തന്നെയാണ് തിരഞ്ഞെടുത്തത്. വാർധക്യം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ അയ്യപ്പൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാലുവേദനയെ തുടർന്ന് വടികുത്തിനടന്നിരുന്ന കല്യാണിക്കുട്ടിക്കും പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ആണ്ടിപ്പാടത്ത് വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന മകൻ രാജനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാജന്റെ ഭാര്യയും മകനും അവരുടെ വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ രാജൻ വീട്ടിലെത്തിയപ്പോൾ മുൻവാതിലും പിൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരും തൂങ്ങിനിൽക്കുന്നത് കണ്ടതെന്ന് രാജൻ പറഞ്ഞു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തുകയും മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.






