തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി നൽകിയ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നൽകിയ പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതായി വിവരമുണ്ട്.
തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ച് പികെ ശ്രീമതി നേരത്തെ പരാതി നൽകിയിരുന്നു. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനനഷ്ട കേസ് നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
വാർത്ത പ്രചരിപ്പിച്ച ചിലർ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായി പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കളിൽ ചിലർ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി.
പികെ ശശിക്കെതിരായ പീഡന ആരോപണവുമായി ബന്ധപ്പെട്ട് താൻ ഉപയോഗിക്കാത്ത വാക്കുകൾ പ്രചരിപ്പിച്ചുവെന്നും, വർഷങ്ങളായി തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ശ്രീമതി ആരോപിച്ചു. എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അപകീർത്തികരമാണെന്നും അവർ പറഞ്ഞു.
സൈബർ ഇടങ്ങളിൽ മോശം ഭാഷയിലുള്ള വ്യക്തിഹത്യയും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും പികെ ശ്രീമതി ആവശ്യപ്പെട്ടു. തനിക്കെതിരായ അപകീർത്തികരമായ പ്രചാരണങ്ങളിൽ ഡിജിപി, ആഭ്യന്തര വകുപ്പ്, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും പികെ ശ്രീമതി അറിയിച്ചു.




