ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. മത്സരത്തിന് ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ യു.ഡി.എഫ് ഉൾപ്പെടെയുള്ള മുന്നണികളുമായോ മത്സരവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും, പാർട്ടി നേതാക്കൾ ആരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളും പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും, പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ലെന്നും അനുഭാവിയായിത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുമായുള്ള ഔദ്യോഗികബന്ധം അവസാനിപ്പിച്ചതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും, പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച പെരുമ്പളം പാലം പദ്ധതിയെക്കുറിച്ച് നിരവധി തവണ വാർത്തകൾ വന്നിട്ടുണ്ടെങ്കിലും അതിൽ തന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും, ഇത് പത്രാധിപന്മാരുടെ തീരുമാനം അല്ലെന്നും, മറിച്ച് സ്ഥാപനത്തിനുള്ളിലെ ചിലരുടേതാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച അടിയന്തരമായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ചില സി.പി.എം. നേതാക്കൾ സുധാകരനെ വസതിയിൽ സന്ദർശിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ജില്ലാ സെക്രട്ടറി ആർ. നാസറും എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രി സുധാകരനെ ഫോണിൽ ബന്ധപ്പെട്ടതായും സൂചനകളുണ്ട്.






