ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരുമായി ചർച്ച നടത്തി. വിവിധ സംസ്ഥാനങ്ങളിലേക്ക് അർദ്ധസൈനിക സേനയെ വിന്യസിക്കുന്നതടക്കമുള്ള സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. മെയ് 5ന് മുമ്പ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയ്യാറാക്കുന്നത്.
കേരളത്തിൽ വിഷു പോലുള്ള ഉത്സവങ്ങൾ കൂടി പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി തീരുമാനിക്കുക എന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിലും പശ്ചിമ ബംഗാളിലും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇത്തവണ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.






