കോഴിക്കോട്: രൂക്ഷമായ പാചകവാതകക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പൂട്ടുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിൽ വാണിജ്യ സിലിൻഡർ വിൽപ്പന ശക്തമാകുന്നു. ഹോട്ടലുകൾ അടയ്ക്കേണ്ട സാഹചര്യം വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്വകാര്യ കമ്പനികളുടെ വാണിജ്യ സിലിണ്ടറുകൾ എത്തിച്ച് ഉയർന്ന വിലയ്ക്ക് ഹോട്ടൽ ഉടമകൾക്ക് വിൽക്കുന്നുവെന്നാണ് ആരോപണം.
പൊതുമേഖലാ കമ്പനികൾ 1923 രൂപയ്ക്ക് വിതരണം ചെയ്തിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ കരിഞ്ചന്തയിൽ 3700 മുതൽ 4000 രൂപ വരെ വിലയ്ക്ക് ഹോട്ടൽ ഉടമകൾ വാങ്ങേണ്ടിവന്നതായാണ് വിവരം.
കരിഞ്ചന്തയിൽ ദിവസേന വ്യത്യസ്ത വിലയിലാണ് സിലിണ്ടറുകൾ വിൽക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ വിൽപ്പനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗ്യാസ് ഏജൻസികൾ വിതരണം പൂർണമായും നിർത്തിയിരിക്കുകയാണ്. ഇതോടെയാണ് ഹോട്ടൽ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്.






