വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയും പങ്കാളിയാകാൻ സാധ്യതയുണ്ടെന്ന സൂചന നൽകി യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തുന്നുണ്ടെന്നും ചില രാജ്യങ്ങൾ സഹായിക്കാൻ തയ്യാറായതായി അദ്ദേഹം പറഞ്ഞുവെന്നും റൈറ്റ് വ്യക്തമാക്കി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ വിവരങ്ങൾ റൈറ്റ് പങ്കുവെച്ചത്. ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ട്രംപ് സമീപിച്ചതായും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ തയാറായ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ഇന്ത്യയുടെ പേരും റൈറ്റ് സൂചിപ്പിച്ചു. എന്നാൽ ഏതു രാജ്യങ്ങളാണ് ഔദ്യോഗികമായി പങ്കാളികളാകുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ഊർജ വിതരണത്തിൽ വലിയ പങ്ക് ഹോർമുസ് കടലിടുക്കിലൂടെയാണെന്നും കടലിടുക്ക് തുറന്നുനിർത്തുന്നത് ലോകത്തിനാകെ നിർണായകമാണെന്നും റൈറ്റ് പറഞ്ഞു. യുഎസിന്റെ ലക്ഷ്യം കൈവരിക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി രാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപവത്കരിക്കാൻ ട്രംപ് ശ്രമിക്കുന്നതായും അതിനെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മാത്രമാണ് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.






