ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. തീരുമാനം പ്രതിഷേധിച്ച് ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.ജെ. ജോബ് പാർട്ടിയിൽ നിന്ന് രാജിവെച്ചു.
ജി. സുധാകരന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പാർട്ടിയും മുന്നണിയും വേണ്ടത്ര മര്യാദ കാണിച്ചില്ലെന്ന് എം.ജെ. ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ നേതൃത്വം നൽകിയ ആളാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചു.
മേഖലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പോലും അവസരം നിഷേധിച്ചിരുന്ന സിപിഎം നേതാവായിരുന്നു സുധാകരനെന്ന് ജോബ് ആരോപിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു. പ്രവർത്തകരെ എസ്.എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവങ്ങളിൽ സുധാകരന് പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ ഇത്രയും കാലം പ്രവർത്തിച്ച സുധാകരൻ ഇപ്പോൾ അതിനുള്ള മാപ്പ് പറയുമോയെന്ന ചോദ്യവും ജോബ് ഉയർത്തി. കഴിഞ്ഞ അനുഭവങ്ങൾ പരിഗണിക്കുമ്പോൾ സുധാകരന് കോൺഗ്രസും യുഡിഎഫും പിന്തുണ നൽകുന്നത് വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം കോൺഗ്രസിന് അനുകൂലമായ സാഹചര്യമുള്ളപ്പോഴും സ്വന്തം സ്ഥാനാർഥിയെ നിർത്താതെ സുധാകരനെ പിന്തുണയ്ക്കേണ്ടതുണ്ടോയെന്നും ജോബ് ചോദിച്ചു.






