ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സ്ട്രൈറ് ഓഫ് ഹോർമുസ് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ഒരുങ്ങുന്നു. കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് അധിക സേനയെ വിന്യസിക്കുക.
ഇന്ത്യൻ പതാകയോടുകൂടിയ കൂടുതൽ ഇന്ധന കപ്പലുകൾക്ക് ഈ വഴി സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ നീക്കത്തിന് പിന്നിൽ. പുതിയ വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറു മുതൽ ഏഴ് വരെ ഉയരും.
ഈ ആഴ്ച ആദ്യം ഫുജൈറ പോർട്ടിൽ നിന്ന് പുറപ്പെട്ട ഒരു ഇന്ത്യൻ എണ്ണക്കപ്പൽ, യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുരക്ഷിതമായി എത്തിയിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം, 2026ന് പിന്നാലെ ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കൈകാര്യം ചെയ്യുന്ന ഈ നിർണായക സമുദ്രപാതയിൽ ഗതാഗതം ബാധിച്ചു. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 22 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും മേഖലയിലുണ്ട്.
നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുകയാണ്. ശിവാലിക്, നന്ദാദേവി എന്നീ ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച സ്ട്രൈറ് ഓഫ് ഹോർമുസ് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ നാവികസേനയുടെ പ്രവർത്തനം ‘ഓപ്പറേഷൻ സങ്കൽപ്പ്’ന്റെ ഭാഗമായാണ് തുടരുന്നത്.
സംഘർഷം ആരംഭിച്ചതിന് ശേഷം മേഖലയിലെ യുദ്ധക്കപ്പൽ വിന്യാസത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇന്ത്യൻ നാവികസേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനൊപ്പം, 2008 ഒക്ടോബർ മുതൽ ഗൾഫ് ഓഫ് ഏഡനിൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനായി സ്ഥിരമായ പട്രോളിംഗും തുടരുന്നുണ്ട്.






