പാരിസ്: ആഗോള വ്യാപാരത്തിനും ഊർജ ഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. പാരിസിൽ നടന്ന G7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ജീൻ നോയലും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം കൈകൊണ്ടത്.
ഇതിനൊപ്പം, ഫ്രഞ്ച് നാവികസേനാ മേധാവിയായ നിക്കോളാസ് വൗജൂർ ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നാവികസേനാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്തുകയും, പ്രതികരണങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ ചർച്ചകൾ.
കപ്പൽ ഗതാഗതത്തിന്റെ സുഗമതയും സമുദ്രസുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ രാജ്യങ്ങൾ തമ്മിൽ പങ്കുവെച്ചതായും വൗജൂർ വ്യക്തമാക്കി. അതേസമയം, ഇറാൻ തന്റെ സൗഹൃദ രാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യകൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.




