കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപം നടന്ന വാഹനാപകടത്തിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24) ആണ് പിടിയിലായത്. കാറിന്റെ ഡ്രൈവർ ആയിരുന്നു ഇയാൾ.
ഏപ്രിൽ 5ന് രാത്രി എട്ടുമണിയോടെ മനു ഓടിച്ച കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും പുതിയാപ്പ സ്വദേശി പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് ആശുപത്രിയിൽ വച്ച് മനുവിനെ സുഹൃത്തുക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. ആക്രമണത്തിനിടെ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു.
അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.84 ഗ്രാം എംഡിഎംഎയും, ഗ്ലാസ് ട്യൂബും, മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതി ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു.
പിന്നീട് എലത്തൂർ ജട്ടി റോഡിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെള്ളയിൽ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.




