ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് ഇസ്രയേലി സൈനികനാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണം നടത്തി സ്ഥിരീകരണം നടത്തിയത്.
പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായതായി സേന അറിയിച്ചു. സൈനികന്റെ നടപടി സൈനികർ പാലിക്കേണ്ട മൂല്യങ്ങൾക്കും ശാസനയ്ക്കും വിരുദ്ധമാണെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നത് നോർത്തേൺ കമാൻഡാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തകർത്ത പ്രതിമ അതിന്റെ യഥാർത്ഥ സ്ഥാനത്ത് പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഐഡിഎഫ് അറിയിച്ചു.
അതേസമയം, തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് സൈനിക നടപടികൾ നടത്തുന്നതെന്നും മതസ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും ലക്ഷ്യമിടുന്നില്ലെന്നും ഐഡിഎഫ് വിശദീകരിച്ചു.




