ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കി നാവികസേന. ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശങ്ങൾ കടുപ്പിച്ചത്.
പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രമായ ലാറക് ദ്വീപിന് സമീപം പോകാതിരിക്കാൻ മുന്നറിയിപ്പ് നൽകിയതോടൊപ്പം, നാവികസേനയുടെ അനുമതി ലഭിച്ചാൽ മാത്രം മുന്നോട്ടുപോകണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന കപ്പലുകളുടെ സുരക്ഷയാണ് സേന മുൻഗണന നൽകുന്നത്.
സംഘർഷാവസ്ഥ തുടരുന്നതിനിടെ 11 ഇന്ത്യൻ കപ്പലുകൾ ഇതിനോടകം സുരക്ഷിതമായി കടലിടുക്ക് കടന്നു. ഏപ്രിൽ 18ന് ‘ദേശ് ഗരിമ’ എന്ന ടാങ്കറാണ് അവസാനമായി കടന്നത്. എന്നാൽ അതേ ദിവസം ‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നീ കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് ഇവ മടങ്ങേണ്ടിവന്നു.
ഇപ്പോൾ അറബിക്കടലിലുള്ള ‘ദേശ് ഗരിമ’യ്ക്ക് നാവികസേന സുരക്ഷാ അകമ്പടി നൽകുന്നുണ്ട്. ഏപ്രിൽ 22ഓടെ കപ്പൽ മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറക് ദ്വീപ് ഹോർമുസ് കടലിടുക്കിലെ അതീവ തന്ത്രപ്രധാനവും ഇടുങ്ങിയ ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്.
ശക്തമായ നിരീക്ഷണ സംവിധാനങ്ങളും സൈനിക സാന്നിധ്യവും ഉള്ള ഈ മേഖലയിൽ സ്ഥിതി അതീവ സങ്കീർണമാണ്. ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം ഈ വഴിയിലൂടെ കടന്നുപോകുന്നതിനാൽ അപകടസാധ്യതയും ഉയർന്നിരിക്കുകയാണ്.
നിലവിൽ ഏകദേശം 14 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുമായി നാവികസേന നിരന്തരം ബന്ധപ്പെടുന്നുണ്ട്. അനുമതി ലഭിക്കാതെ മുന്നോട്ട് നീങ്ങരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ ഏഴ് യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ്. കടലിടുക്ക് കടക്കുന്ന കപ്പലുകൾക്ക് ഇവ സുരക്ഷാ അകമ്പടി നൽകുന്നു. പ്രദേശത്തെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ നാവികസേന അടുത്തുനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.




