ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തി. സംഘർഷ സാഹചര്യത്തിൽ നിലച്ചുപോയ നയതന്ത്ര ശ്രമങ്ങൾ പുനരാരംഭിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തില്ലെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. പകരം, ഇറാന്റെ നിലപാടുകൾ പാകിസ്താൻ മുഖേന അമേരിക്കയ്ക്ക് കൈമാറുന്ന രീതിയാണ് തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, ആണവ പദ്ധതിയും എണ്ണക്കടത്തുമായി ബന്ധപ്പെട്ട കർശന നിബന്ധനകളുടെ പശ്ചാത്തലത്തിൽ പോലും സമാധാന ഉടമ്പടിക്ക് സാധ്യത നിലനിൽക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു.
അമേരിക്കൻ സംഘത്തിൽ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ ചർച്ചാ സംഘത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും ഈ ഘട്ട ചർച്ചകളിൽ പങ്കെടുക്കുന്നില്ല. പാകിസ്താന്റെ ഇടപെടലിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച വിഷയവും ഹോർമുസ് കടലിടുക്കിലെ എണ്ണഗതാഗത സുരക്ഷയും ചർച്ചകളിലെ പ്രധാന വിഷയങ്ങളായി തുടരുന്നു. ഉപരോധങ്ങൾ നീക്കാതെ ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ അടുത്തിടെ നടന്ന ടെഹ്റാൻ സന്ദർശനത്തിന് പിന്നാലെയാണ് ഈ ഉയർന്നതല നയതന്ത്ര നീക്കം വീണ്ടും സജീവമായത്.




