തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ നിരാഹാര സമരം. സാമൂഹിക പ്രവർത്തകനും മൃഗസ്‌നേഹിയുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11നാണ് സമരം ആരംഭിക്കുന്നത്. കേരളത്തിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മൃഗസ്‌നേഹികൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
മനുഷ്യരുടെ ആവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുകയും കൂട്ടിലടയ്ക്കുകയും വിവിധ രീതിയിൽ ഉപയോഗിക്കുകയും കൊല്ലുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മൃഗങ്ങളുടെ ദുരിതം തടയുന്നതിനായി ശക്തമായ നിയമപരവും ഭരണഘടനാപരവുമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മനുഷ്യനിയന്ത്രിത വ്യവസായങ്ങളിൽ മൃഗങ്ങൾ അനുഭവിക്കുന്ന ബന്ധനവും സ്വാതന്ത്ര്യനിഷേധവും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുന്നതിനായി നാല് പ്രവർത്തകർ കൂടുകൾക്കുള്ളിൽ ഇരുന്ന് ഏഴുദിവസം തുടർച്ചയായി നിരാഹാര സമരം നടത്തും. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി മൃഗചൂഷണത്തിനെതിരായ സന്ദേശം പൊതുജനങ്ങളിലെത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മൃഗങ്ങളുടെ ദുരിതം തടയുന്നതിനും മൃഗചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള നിയമപരവും ഭരണഘടനാപരവുമായ നടപടികൾ ശക്തിപ്പെടുത്തണമെന്നാണ് സമരത്തിന്റെ ആവശ്യം. പ്രതിഷേധത്തിൽ പങ്കുചേരാനും പിന്തുണ നൽകാനും പൊതുജനങ്ങളോട് സംഘാടകർ അഭ്യർഥിച്ചു. ഇതേ കൂട്ടായ്മ നേരത്തെയും സെക്രട്ടേറിയറ്റിന് മുന്നിൽ സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


