കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന രണ്ട് വലിയ രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലകളെ ലെബനീസ് സുരക്ഷാസേന തകർത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ലെബനീസ് അധികൃതരും തമ്മിലുള്ള രഹസ്യാന്വേഷണ സഹകരണത്തിന്റെ ഫലമായാണ് ഈ നിർണായക ഓപ്പറേഷൻ വിജയിച്ചത്. സൗഹൃദ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ലെബനനിൽ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാർ.
ലെബനനിൽ മയക്കുമരുന്ന് ഉപയോഗവും പൊതുശല്യവും നടത്തിയ കേസിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുവൈത്ത് കേന്ദ്രീകരിച്ച മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ‘ദ ഡെവിൾ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാൾ ലെബനനിൽ നിന്ന് മൊബൈൽ ആപ്പുകൾ വഴി കുവൈത്തിലെ വിവിധ രാജ്യക്കാരായ വിതരണക്കാരെ നിയന്ത്രിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
അറബ് രാജ്യങ്ങളുടെ സുരക്ഷ തകർക്കുന്ന പ്രവർത്തനങ്ങൾക്ക് ലെബനനെ താവളമാക്കാൻ അനുവദിക്കില്ലെന്നും സഖ്യരാജ്യങ്ങളുമായി ബന്ധം വഷളാക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലഹരിമരുന്ന് വ്യാപനം തടയാൻ കുവൈത്തും ലെബനനും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.




