ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കിടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ചേരിതിരിഞ്ഞുള്ള പരസ്യപ്രകടനങ്ങൾ നടത്തിയും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രവർത്തകരെ വിഭാഗീയതയിലേക്ക് നയിച്ചതിന് പിന്നിൽ ആരെന്നത് കണ്ടെത്താൻ ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന്റെ തിളക്കം ഇത്തരം നടപടികൾ കുറച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കേരള നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചകളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതായി നേതാക്കൾ അറിയിച്ചു.
അതേസമയം മുതിർന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാൻഡ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായവും ഫോണിലൂടെ തേടും. അതിനുശേഷമാകും മുഖ്യമന്ത്രിപദത്തിലേക്കുള്ള പേരിൽ അന്തിമതീരുമാനം ഉണ്ടാകുക.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ ഉള്ളത്. ആരെയാകും മുഖ്യമന്ത്രിയാക്കുകയെന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.






