ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ചു രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന് തിരിക്കും. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് യാത്ര. മെയ് 20 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തും.
മെയ് 15 ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം അതേദിവസം തന്നെ നെതർലൻഡ്സിലേക്ക് യാത്രതിരിക്കും. മെയ് 17 വരെ അവിടെ തുടരുന്ന അദ്ദേഹം പിന്നീട് സ്വീഡനിലെത്തും. മെയ് 18 ന് നോർവേയിലേക്കും മെയ് 19 ന് ഇറ്റലിയിലേക്കും യാത്ര തുടരും.
ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ മെയ് 19 ന് പ്രധാനമന്ത്രി പങ്കെടുക്കും. കഴിഞ്ഞ വർഷം നടത്താനിരുന്ന ഈ യാത്ര ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായിരുന്നു.
യുഎഇ സന്ദർശനത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ മാത്രമായിരുന്നു സന്ദർശന പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് അവസാന നിമിഷത്തിലാണ് യുഎഇയും ഉൾപ്പെടുത്തിയത്.






