റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാറിടിച്ച് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജൂബൈലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസ ജീവിതം ആരംഭിച്ച് മാസങ്ങൾക്കുള്ളിലാണ് ദാരുണാന്ത്യം സംഭവിച്ചത്.
മൃതദേഹം നിലവിൽ ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജൂബൈൽ ജനസേവന വിഭാഗം അറിയിച്ചു. സാമൂഹിക പ്രവർത്തകരും ഇതിനായുള്ള നടപടികളിൽ സഹായം നൽകുന്നുണ്ട്.






