തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് തുടരും. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശം നൽകി. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വാര പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്ത് തന്നെ അവിടേക്ക് മാറണമെന്നും തദ്ദേശ സ്വയംഭരണ, റവന്യൂ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ദുർബലമായ വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.
മരങ്ങൾ വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണമെന്നും മഴ ശക്തമായ സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും, അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളിലും അതീവ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.






