ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും നടത്തിയത് കടുത്ത ബലപ്രയോഗം. യൂണിഫോമിൽ നെയിംബോർഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി. അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കോൺഗ്രസ്.












