തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസമായി കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. രണ്ടാംവിള നെല്ലെടുപ്പിനുള്ള സംസ്ഥാന പ്രോത്സാഹന വിഹിതം നേരത്തെ തന്നെ സപ്ലൈകോയ്ക്ക് പൂർണമായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ചാണ് നിലവിൽ കർഷകർക്ക് നെല്ലുവില നൽകുന്നത്. ഇതിന് പിന്നാലെ കേന്ദ്രവിഹിതവും ലഭിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലുവില പൂർണമായി നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
209 കോടി രൂപ ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായും മന്ത്രി അറിയിച്ചു. കേന്ദ്രഭക്ഷ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുകയും നിരന്തരം കത്തുകൾ അയക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് തുക അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നെല്ലുവില വൈകാതെ പൂർണമായി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുന്നതിനായി അവധി ദിവസങ്ങളിലടക്കം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


