കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് പിന്നാലെ മേഖലയിൽ വീണ്ടും വൻ ദുരന്തത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം നദിയിൽ രൂപപ്പെട്ട തടസ്സം ഏതുനിമിഷവും തകർന്ന് രണ്ടാമതൊരു പ്രളയത്തിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോർട്ട്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ICIMOD) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ അവശിഷ്ടങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടി താത്കാലിക തടയണകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴി ഉയർന്ന പ്രദേശങ്ങളിൽ വലിയതോതിൽ ജലം കെട്ടിക്കിടക്കുകയാണ്. തടസ്സങ്ങൾ പെട്ടെന്ന് തകർന്നാൽ വലിയ പ്രളയമുണ്ടാകും. ഈ സാധ്യത മുന്നിൽക്കണ്ട് ജിലോങ് പോർട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തുടർച്ചയായ ആഘാതങ്ങൾക്ക് സാധ്യതയുള്ളതിനാൽ നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.











