കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ കേസുകളിലൊന്നായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ കഴിയുന്നതായാണ് പുതിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്.
ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാൾ ബ്രൂണൈയിൽ കഴിയുന്നതായി കണ്ടെത്തിയതെന്നാണ് വിവരം. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രൂണൈയിൽ കഴിയുന്ന മലയാളിയായ വയോധികനെ കേന്ദ്രീകരിച്ച് നിരീക്ഷണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് സൂചന. എന്നാൽ ബ്രൂണൈയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1984 ജനുവരിയിൽ ആലപ്പുഴയിലെ കരുവാറ്റയിൽ ചാക്കോ എന്നയാളെ കൊലപ്പെടുത്തി, മൃതദേഹം സുകുമാരക്കുറുപ്പിന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസാണ് ചാക്കോ വധക്കേസ്. കേസിലെ പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് അന്നുമുതൽ ഒളിവിലാണ്.











